ധരംശാല: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ചെറിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് തകർപ്പൻ തുടക്കമായിരുന്നു.
ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും പ്രോട്ടീസ് ബൗളർമാരെ തകർത്തടിച്ചു. അഞ്ചോവറിൽ 60 റൺസിലെത്തിയതിന് പിന്നാലെ അഭിഷേകിനെ ഇന്ത്യക്ക് നഷ്ടമായി. 18 പന്തിൽ 35 റൺസാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് വീതം ഫോറും സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
രണ്ടാം വിക്കറ്റിൽ ഗില്ലും തിലക് വർമയും ചേർന്നാണ് സ്കോറുയർത്തിയത്. കൂറ്റനടികൾക്ക് മുതിരാതെ ഇരുവരും ബാറ്റേന്തിയതോടെ ഇന്ത്യയുടെ റൺറേറ്റ് കുറഞ്ഞു. സ്കോർ 92 ൽ നിൽക്കേ ഗിൽ പുറത്തായി. 28 പന്തിൽ നിന്ന് 28 റൺസാണ് ഗില്ലിന്റെ സമ്പാദ്യം.
പിന്നാലെ നായകൻ സൂര്യകുമാർ യാദവ് 12 റൺസെടുത്ത് മടങ്ങി. പിന്നീട് തിലക് വർമയും(25) ശിവം ദുബെയും(10) ചേർന്ന് ടീമിനെ ജയത്തിലെത്തിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (61) അർധ സെഞ്ചുറി നേടി.
ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 മുന്നിലെത്തി.